വിവരം നല്‍കിയില്ലെങ്കില്‍ വിവരം സൂക്ഷിക്കുന്ന മറ്റു ഉദ്യോഗസ്ഥരും ശിക്ഷാര്‍ഹര്‍: സംസ്ഥാന വിവരാവകാശ കമ്മീഷ്ണര്‍
*വിവരവകാശ കമ്മീഷന്‍ ഹിയറിങില്‍ 75 അപ്പീലുകള്‍ തീര്‍പ്പാക്കി
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ കൂടാതെ ഓഫീസില്‍ വിവരം സൂക്ഷിക്കുന്ന മറ്റു ജീവനക്കാരും സമയബന്ധിതമായി വിവരം ലഭ്യമാക്കാതിരിക്കുകയോ വിവരം നല്‍കുന്നതില്‍ വീഴ്ച്ചവരുത്തുകയോ ചെയ്താല്‍ വിവരാവകാശ നിയമപ്രകാരം ശിക്ഷാര്‍ഹരാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം. ദീലീപ്. തൃശ്ശൂര്‍ കളക്ടട്രേറ്റിലൈ ഹിയറിങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പടിഞ്ഞാറേകോട്ട ജംഗ്ഷനില്‍ നിന്ന് ശങ്കരയ്യ റോസ് വഴി വാഹനങ്ങള്‍ തിരിച്ച് വിടുന്നതിന് ഡിസ്ട്രിക്റ്റ് റോഡ് സേഫ്റ്റി കൗണ്‍സില്‍ നല്‍കിയ നിര്‍ദ്ദേശത്തിൻ്റെ പകര്‍പ്പാവശ്യപ്പെട്ട് നല്‍കിയ പരാതിയിന്‍മേല്‍ പകര്‍പ്പ് നല്‍കുകയോ അങ്ങനെ ഒരു നിര്‍ദ്ദേശമില്ലെങ്കില്‍ ഹര്‍ജിക്കാരനെ അറിയിക്കുകയോ ചെയ്യണമെന്ന് കമ്മീഷന്‍ ആര്‍.ടി.ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ സെൻ്റ് ആൻ്റണീസ് ജ്വല്ലറി വര്‍ക്ക്‌സ് എന്ന സ്ഥാപനത്തിൻ്റെ 500 മീറ്റര്‍ ചുറ്റളവിലുള്ള കിണറുകളിലെ കുടിവെള്ളം പി.എച്ച് വ്യതിയാനംമൂലം ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്ന് കാണിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ ആരോഗ്യ വകുപ്പ് എടുത്ത നടപടികളുടെ പൂര്‍ണ വിവരങ്ങള്‍ അടങ്ങുന്ന രേഖകളും ഫയലുകളും ജില്ലാ മെഡിക്കല്‍ ഓഫീസില്‍പ്പോയി പരിശോധിക്കുന്നതിന് പരാതിക്കാരന് സംസ്ഥാന വിവരാവാകാശ കമ്മീഷന്‍ അനുവാദം നല്‍കി.
തൃശ്ശൂര്‍ കളക്ട്രേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം. ദീലീപിൻ്റെ അധ്യക്ഷതയില്‍ നടത്തിയ ഹിയറിംഗില്‍ 75 അപ്പീലുകള്‍ തീര്‍പ്പാക്കി. 81 അപ്പീലുകളായിരുന്നു പരിഗണിച്ചത്. ആറ് അപ്പീലുകള്‍ പിന്നീട് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. കെ.എസ്.എഫ്.ഇ, വനംവകുപ്പ്, വിദ്യഭ്യാസ വകുപ്പ്, ട്രഷറി, തദ്ദേശസ്വയംഭരണ വകുപ്പ്, പൊലീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പുകളിലെ പരാതികളാണ് കമ്മീഷന്‍ പരിഗണിച്ചത്.



