ശക്തമായ ചുഴലിക്കാറ്റിൽ വ്യാപകമായ നാശ നഷ്ടം സംഭവിച്ചു
തൃശ്ശൂർ: ഇന്നലെ രാവിലെയുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ തൃശ്ശൂർ താലൂക്കിലെ നടത്തറ വില്ലേജിലെ മുറിയൻകുന്ന് ഉന്നതി പ്രദേശത്ത് വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ഒൻപതോളം വീടുകൾക്ക് ഭാഗിക നാശ നഷ്ടം സംഭവിച്ചു. ആളപായമില്ല. ഇതിനു പുറമെ പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ വിദ്യ മന്ദിർ കെ.ജി സെക്ഷൻ കോംമ്പൗണ്ടിലെ ഒരു പടുകൂറ്റൻ മരവും കടപുഴകി വീണു. കെട്ടിടത്തിന്റെ ട്രസ് മേഞ്ഞ ഷീറ്റും ഇളകി മാറിയിട്ടുണ്ട്. കൂടാതെ കെ ജി സെക്ഷനിലേക്കുള്ള വഴിയുടെ അരികിലായുള്ള രണ്ട് തേക്ക് മരങ്ങളും കടപുഴകി സമീപത്തായി പാർക്ക് ചെയ്തിരുന്ന സ്വകാര്യ വാഹനങ്ങൾക്ക് മുകളിലേക്കു വീണു. മരം തൊട്ടടുത്തുള്ള കൃഷ്ണൻകുമാർ എന്ന വ്യക്തിയുടെ വീടിന്റെ ഷീറ്റ് മേഞ്ഞ ഭാഗത്തേക്ക് പതിച്ചിട്ടുണ്ട്. സംഭവ സ്ഥലം ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സന്ദർശിച്ചു. പ്രദേശത്തെ നാശനഷ്ടങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ നിർദ്ദേശം നൽകി.
രണ്ട് ക്യാമ്പുകൾ തുറന്നു
തൃശ്ശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിൽ മഴക്കെടുതി മൂലം മലയോര മേഖലയിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ രണ്ട് ക്യാമ്പുകൾ തുറന്നു. കാവനാട് ഗ്രാമ മന്ദിരം, അവിട്ടപ്പിള്ളി എന്നീ രണ്ട് ക്യാമ്പുകളിലായി ഏഴ് കുടുംബങ്ങൾ കഴിയുന്നുണ്ട്. ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് തഹസിൽദാർക്കും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്കും ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.



