വിവരാവകാശ കമ്മീഷന്‍ ഹിയറിങില്‍ 49 അപ്പീലുകള്‍ തീര്‍പ്പാക്കി
തൃശ്ശൂര്‍: കടലാസിൽ എഴുതി നൽകുന്ന വിവരാവകാശ അപേക്ഷകൾ പല ഓഫീസുകളിലും സ്വീകരിക്കുന്നില്ല എന്നത് സംസ്ഥാന വിവരാവകാശ കമ്മീഷൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം പ്രവൃത്തികൾ പരാതിയായി വന്നാൽ കർശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ. എം. ദിലീപ്. കളക്ട്രേറ്റില്‍ നടന്ന ഹിയറിങിന് ശേഷം സംസാരിക്കുകയായിരുന്നു വിവരാവകാശ കമ്മീഷണര്‍.
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ കെസ്മാർട്ട്, ആർടിഐ പോർട്ടൽ വഴി മാത്രമല്ല, പൗരൻ കടലാസിൽ എഴുതി നൽകുന്ന അപേക്ഷയും സ്വീകരിക്കണമെന്ന് വിവരാവകാശ നിയമം നിഷ്കർഷിക്കുന്നുണ്ട്. അപേക്ഷ എഴുതി നൽകാൻ കഴിയാത്ത സാഹചര്യത്തിൽ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർമാർ വാക്കാൽ അപേക്ഷിക്കുന്ന വ്യക്തിക്ക് എഴുതി നൽകുന്നതിനുള്ള എല്ലാ സഹായവും ചെയ്യണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും വിവരാവകാശ കമ്മീഷണർ പറഞ്ഞു. ആൻ്റോ ഡി ഒല്ലൂക്കാരൻ എന്ന വ്യക്തി വിവരാവകാശ നിയമപ്രകാരം എഴുതി നൽകിയ അപേക്ഷ സ്വീകരിച്ചില്ല എന്ന പരാതിയിലാണ് കമ്മീഷൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
കളക്ട്രേറ്റ് ഐ.എൽ ഡി എം ഹാളില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ. എം ദിലീപിൻ്റെ അധ്യക്ഷതയില്‍ നടത്തിയ ഹിയറിങില്‍ 49 അപ്പീലുകള്‍ തീര്‍പ്പാക്കി. 53 അപ്പീലുകളായിരുന്നു പരിഗണിച്ചത്. ബാക്കിയുള്ള നാല് അപ്പീലുകൾ പിന്നീട് പരിഗണിക്കുന്നതിനായി മാറ്റിവച്ചു. ഹിയറിങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, പൊലീസ്, ടാക്സസ്, വനം വകുപ്പ് എന്നീ വകുപ്പുകളുമായ് ബന്ധപ്പെട്ട അപ്പീലുകളാണ് പരിഗണിച്ചത്.



