THRISSUR

ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലെ ജലസംഭരണി നാടിന് സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയുടെ ചന്തക്കുന്ന് ഭാഗത്തേക്കുള്ള ജലവിതരണം മെച്ചപ്പെടുത്തുന്ന പ്രവൃത്തിക്കായി അമൃത് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നാടിന് സമര്‍പ്പിച്ചു. ഗുണനിലവാരമുള്ള നിരന്തരം ലഭ്യമാകുന്ന രീതിയില്‍ കുടിവെള്ളം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജലസംഭരണി നിര്‍മ്മിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും മന്ത്രി വിവരിച്ചു.

അമൃത് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.464 കോടി രൂപ വിനിയോഗിച്ചാണ് ജലസംഭരണി നിര്‍മ്മിച്ചത്. സംസ്ഥാനത്ത് നല്ല ശുദ്ധജലം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നതെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു .ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. കെ.ഡബ്ലിയു.എ സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ പി.എ സുമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ബൈജു കുറ്റിക്കാടന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഫെനി എബിന്‍ വെള്ളാനിക്കാരന്‍, അംബിക പള്ളിപ്പുറത്ത്, ജെയ്‌സണ്‍ പാറേക്കാടന്‍, മുന്‍സിപ്പല്‍ സെക്രട്ടറി എം.എച്ച് ഷാജിക്ക്, മുന്‍സിപ്പല്‍ എഞ്ചിനീയര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.