തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
തൃശ്ശൂര്‍: വിനോദത്തിൻ്റെ പരിമിതികളില്‍നിന്ന് മുക്തമായ പ്രകൃതി പഠന കേന്ദ്രങ്ങളായി മൃഗശാലകള്‍ മാറിയിരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തൃശ്ശൂര്‍ പുത്തൂരില്‍ നിര്‍മ്മിച്ച സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പ്രകൃതിയെ അതിൻ്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സംരക്ഷിച്ചുകൊണ്ട് നിര്‍മ്മിച്ച ഈ ഡിസൈനര്‍ സൂവിലൂടെ പ്രകൃതിയെയും അതിൻ്റെ സംരക്ഷണത്തിനെയും കുറിച്ച് കൂടുതല്‍ അറിവ് നേടാന്‍ സാധിക്കുന്നു. ഇത് പ്രകൃതി സംരക്ഷണത്തിനുള്ള നമ്മുടെ പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുന്നു,” എന്ന് മുഖ്യമന്ത്രി പറഞ്ഞു.

സുവോളജിക്കല്‍ പാര്‍ക്കിലെ ജലസംരക്ഷണവും ജല പുനരുപയോഗ പദ്ധതികളും മറ്റുള്ളവയ്ക്ക് മാതൃകയാണെന്നും, വികസന പദ്ധതികള്‍ക്കായി മരങ്ങള്‍ മുറിക്കേണ്ടി വന്നാല്‍ പകരം മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. “ഒരു പദ്ധതി ആരംഭിക്കുമ്പോള്‍ അത് പ്രകൃതിയോട് ഇണങ്ങുകയും സുസ്ഥിരവുമാകണമെന്നും സംസ്ഥാനത്തിൻ്റെ നിലപാട് അതാണ്. തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് അതിൻ്റെ തെളിവാണ്,” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദീര്‍ഘകാലമായി തൃശ്ശൂര്‍ നിവാസികളുടെ സ്വപ്നമായിരുന്ന ഈ പദ്ധതി യാഥാര്‍ത്ഥ്യമായത് തുടര്‍ഭരണത്തിൻ്റെ ഫലമായാണെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ സഹായത്തോടെ 341 കോടി രൂപ ചെലവഴിച്ച് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നും കിഫ്ബി കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ പങ്ക് വഹിക്കുന്ന സംവിധാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
“സംസ്ഥാനത്തിന് നേരിടേണ്ടി വന്ന അനവധി പ്രതിസന്ധികളിനിടയിലും സര്‍ക്കാര്‍ ജനങ്ങളുടെ കൂടെയുണ്ടായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും വികസനം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്,” എന്നും അദ്ദേഹം പറഞ്ഞു.

വനവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് അധ്യക്ഷനായി. “തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് വെറും മൃഗശാലയല്ല, വനം-മനുഷ്യന്-വന്യജീവി സഹവര്‍ത്തിത്വത്തിൻ്റെ പ്രതീകമാണ് ഇത്. വനം വകുപ്പിനെ ജനസൗഹൃദ വകുപ്പാക്കി മാറ്റാന്‍ ഇതുവഴി സാധിക്കും,” എന്നും മന്ത്രി പറഞ്ഞു.
വികസനത്തിൻ്റെ പ്രതീകമായ സുവോളജിക്കല്‍ പാര്‍ക്ക്
“ഏതാണ്ട് നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്,” റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന് പറഞ്ഞു. “336 ഏക്കറില്‍ 371 കോടി രൂപ ചെലവഴിച്ച് ഏഴ് ആവാസ വ്യവസ്ഥകളിലായി രൂപം കൊണ്ട ഈ പാര്‍ക്ക്, കേവലം ഒരു മൃഗശാലയല്ലാതെ പ്രകൃതി പഠനശാലയാണ്. കിഫ്ബി പദ്ധതിയിലൂടെയാണ് ഇതിൻ്റെ യാഥാര്‍ത്ഥ്യമായത്,” എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ധനവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ സുവോളജിക്കല്‍ പാര്‍ക്കിലെ ബയോഡൈവേഴ്സിറ്റി റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. “പുത്തൂര്‍ പാര്‍ക്ക് കേരളത്തിലെ പ്രധാന സന്ദര്‍ശനകേന്ദ്രമായി മാറും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കാണാതെ പോകാനാകാത്ത ഇടമാകും ഇത്,” എന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു സുവോളജിക്കല്‍ പാര്‍ക്ക് പോസ്റ്റല്‍ സ്റ്റാമ്പ് പ്രകാശനം ചെയ്തു. “ഇന്ത്യയിലെ ഏറ്റവും വലിയ ഡിസൈനര്‍ സൂ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായതില്‍ അഭിമാനം തോന്നുന്നു. ഈ പദ്ധതിയിലൂടെ തൃശ്ശൂരിൻ്റെ പുത്തൂര്‍ ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ചു,” എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സാംസ്കാരിക ഘോഷയാത്ര പുത്തൂരിൻ്റെ പ്രൗഢി വിളിച്ചോതി
തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനാഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക ഘോഷയാത്ര ഉത്സവോത്സാഹം നിറഞ്ഞതായിരുന്നു. പുലികളിയും പഞ്ചവാദ്യമേളവും ശിങ്കാരിമേളവും ചേര്‍ന്ന് പുത്തൂര്‍ ഗ്രാമം ഉത്സവക്കാഴ്ചയായി. കൊച്ചുകുട്ടികള്‍ മൃഗവേഷങ്ങളിലൊരുങ്ങിയെത്തിയതോടെ ആഘോഷത്തിന് നിറം കൂട്ടി.

പയ്യപ്പിള്ളിമൂലയും പൂത്തൂര്‍ പള്ളി പരിസരവും നിന്നാരംഭിച്ച ഘോഷയാത്ര പാര്‍ക്കിലേക്ക് എത്തിച്ചേര്‍ന്നു. പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേന, അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ അണിനിരന്നത് പുത്തൂരിൻ്റെ സംയുക്തചൈതന്യത്തിൻ്റെ പ്രതീകമായി.

വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ധനവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു, ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്, എംപിമാരായ കെ. രാധാകൃഷ്ണന്, എം.എല്‍.എമാരായ പി. ബാലചന്ദ്രന്, വി.ആര്. സുനില്‍കുമാര്‍, കെ.കെ രാമചന്ദ്രന്, സേവ്യര്‍ ചിറ്റിലപ്പിള്ളി, എന്‍.കെ അക്ബര്‍, മുരളി പെരുനെല്ലി, ഇ.ടി. ടൈസന് മാസ്റ്റര്‍, യു.ആര്. പ്രദീപ്, മുന്‍ മന്ത്രിമാരായ കെ. രാജു, കെ.പി. രാജേന്ദ്രന്, വി.എസ്. സുനില്‍കുമാര്‍, മേയര്‍ എം.കെ. വര്‍ഗ്ഗീസ്, ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിന്‍സ്, വിവിധ പഞ്ചായത്തുപ്രസിഡൻ്റുമാര്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, സാംസ്കാരികപ്രവര്‍ത്തകര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു. സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ബി.എന്‍. നാഗരാജ് നന്ദി പറഞ്ഞു.


