കുട്ടികളുടെ കരുത്തുറ്റ ഭാവി അധ്യാപകരുടെ കൈകളിൽ- സംസ്ഥാന ബാലാവകാശ കമ്മീഷൻ
സ്കൂൾ അധ്യാപകർക്ക് സംസ്ഥാന ബാലാവകാശ കമ്മീഷൻ്റെ ഏകദിന പരിശീലനം സംഘടിപ്പിച്ചു
ജില്ലയിലെ സ്കൂൾ അധ്യാപകർക്ക് സംസ്ഥാന ബാലാവകാശ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ ജീവിതത്തെ മനസ്സിലാക്കി അവരെ കരുത്തുറ്റ പൗരന്മാരായി വളർത്തുന്നതിൽ അധ്യാപകരുടെ പങ്ക് നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളിലെ മാനസിക സംഘർഷങ്ങളും ജീവിത സാഹചര്യങ്ങളും തിരിച്ചറിഞ്ഞ് പെരുമാറാൻ അധ്യാപകർക്ക് സാധിക്കണം.
കുട്ടികളുടെ അവകാശ സംരക്ഷണത്തിൽ അധ്യാപകർക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ട്. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളെയും പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികളെയും ഒരുപോലെ കാണണം. മറ്റു കുട്ടികളുടെ മുന്നിൽ വെച്ച് വിദ്യാർത്ഥികളുടെ ബാഗ് പരിശോധിക്കുന്നത് അവരുടെ അഭിമാനത്തിന് ക്ഷതമുണ്ടാക്കുന്ന പ്രവൃത്തിയായതിനാൽ ഒഴിവാക്കണം. ഇത്തരം പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച നിരോധന ഉത്തരവ് പുറപ്പെടുവിച്ചതെന്നും ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ പറഞ്ഞു. കുട്ടികളുടെ മാനസിക സുരക്ഷയ്ക്ക് ഹാനികരമായ പ്രവൃത്തികൾക്കെതിരെ അധ്യാപകർ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം. അധ്യാപക-വിദ്യാർത്ഥി ബന്ധം സൗഹാർദ്ദപരമായ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ 238 സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിൽ നിന്നുമായി ഓരോ അധ്യാപകർ വീതം പരിശീലനത്തിൽ പങ്കെടുത്തു. ബാലാവകാശം, സൈബർ സുരക്ഷ, കുട്ടികളുടെ മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു.
ജില്ലാ വിദ്യാഭ്യാസ ഉപ-ഡയറക്ടർ പി.എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ സ്മിത, ബാലാവകാശ കമ്മീഷൻ അംഗം ടി.സി. ജലജ മോൾ, സൈബർ പോലീസ് സ്റ്റേഷൻ അംഗം കെ. ശരത്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ബസ്പിൻ എന്നിവർ പങ്കെടുത്തു.



