THRISSUR

വിദ്യാര്‍ത്ഥികളിലൂടെ വയോജന ക്ഷേമവുമായി ജില്ലാ ഭരണകൂടം

തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെയും മുതിര്‍ന്ന പൗരന്മാരെയും കോര്‍ത്തിണക്കികൊണ്ട് വയോജനക്ഷേമം ഉറപ്പാക്കാന്‍ ഒരുങ്ങുന്നു. വിദ്യാര്‍ത്ഥികളിലെ സാമൂഹികപ്രതിബദ്ധതയിലൂടെ വയോജനക്ഷേമം ലക്ഷ്യം വെച്ചുകൊണ്ട് ജില്ലാ ഭരണകൂടം, തൃശ്ശൂര്‍ മൈന്റെനന്‍സ് ട്രിബ്യൂണലിൻ്റെ ജില്ലയിലെ സ്‌കൂള്‍, കോളേജ് എന്‍.എസ്.എസ് യൂണിറ്റുകളുമായി സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ‘തിരികെ’. രാമവര്‍മപുരം ഗവ. ഓള്‍ഡ് ഏജ് ഹോമില്‍ പദ്ധതി ഔദ്യോഗികമായി തുടങ്ങി. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ തിരികെ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 116 വൃദ്ധസദനങ്ങളെ വിവിധ സ്‌കൂള്‍, കോളേജ് എന്‍.എസ്.എസ് യൂണിറ്റുകളുമായി ബന്ധപ്പെടുത്തിക്കൊണ്ട് വയോജനങ്ങള്‍ക്കുവേണ്ടിയുള്ള വിനോദ – മാനസികാരോഗ്യപരിപാടികളാണ് ‘തിരികെ’യിലൂടെ സംഘടിപ്പിക്കുന്നത്. ഈ വേദിയിലൂടെ വയോജനങ്ങള്‍ക്ക് പുതിയ തലമുറയുമായി സംവാദിക്കുന്നതിന് അവസരം ഒരുങ്ങുകയും അതിലൂടെ അവരുടെ ഒറ്റപ്പെടലുകള്‍ കുറയ്ക്കാനും വിനോദം, ഡിജിറ്റല്‍ സാങ്കേതികപ്രാവീണ്യം, മാനസിക ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

വയോജനങ്ങളുമായി വിദ്യാര്‍ത്ഥികള്‍ സംവദിക്കുന്ന ഓരോ സമയവും ‘ക്രെഡിറ്റ് പോയിന്റായി ഡെപ്പോസിറ്റ് ചെയ്തുകൊണ്ട് പിന്നീട് വര്‍ദ്ധക്യത്തില്‍ സ്വന്തമോ പ്രിയപ്പെട്ടവരുടെയോ പരിചരണത്തിനായി ഈ ക്രെഡിറ്റ് പോയിൻ്റ് ഉപയോഗപ്പെടുത്തുന്ന ‘സ്വിസ് ടൈം ബാങ്ക് സിസ്റ്റത്തിൻ്റെ ‘കെയര്‍ ഹവര്‍’ എന്ന ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജില്ലാ ഭരണകൂടം ‘തിരികെ’ മുന്നോട്ടുവെക്കുന്നത്.

‘തിരികെ’യിലൂടെ കുട്ടികള്‍ വയോജനങ്ങളുമായി സംവദിക്കുന്ന സമയങ്ങള്‍ അവരുടെ എന്‍.എസ്.എസ് സേവന സമയമായി കണക്കാക്കും. കുട്ടികളുടെ സാമൂഹികപ്രതിബദ്ധതയും വയോജനക്ഷേമവും ജില്ലാഭരണകൂടം ഉറപ്പാക്കുന്നു. ജില്ലയിലെ 116 ഓള്‍ഡ് ഏജ് ഹോമുകളെയും വിവിധ സ്‌കൂള്‍ – കോളേജ് എന്‍.എസ്.എസ് യൂണിറ്റുകളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ കൃത്യമായ ഇടവേളകളില്‍ ഓള്‍ഡ് ഏജ് ഹോമുകളിലെത്തി അന്തേവാസികളുടെ ക്ഷേമകാര്യങ്ങളില്‍ പങ്കാളികളാകും.

തിരികെ പദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ വിമലാ കോളേജിൻ്റെ എന്‍.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ രാമവര്‍മപുരം ഗവ. ഓള്‍ഡ് ഏജ് ഹോമില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. ഓള്‍ഡ് ഏജ് ഹോമിലെ അന്തേവാസികളുടെ നാടകവും അരങ്ങിലെത്തി. രാമവര്‍മപുരം ഓള്‍ഡ് ഏജ് ഹോമിലെ അന്തേവാസികളോടൊപ്പം ഉച്ചഭക്ഷണം കഴിച്ചും അവരുടെക്ഷേമകാര്യങ്ങള്‍ അന്വേഷിച്ചുമാണ് കളക്ടര്‍ മടങ്ങിയത്. ഓള്‍ഡ് എജ് ഹോം സൂപ്രഡൻ്റ് ജയകുമാര്‍, വിമല കോളേജ് ടീച്ചര്‍മാരായ ഡോ. പി.എസ് സ്മിത, സി. ആന്‍ മരിയ ജോസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.