THRISSUR

എടക്കഴിയൂരില്‍ നിര്‍മിക്കുന്ന സംയോജിത ആധുനിക തീരദേശ മത്സ്യഗ്രാമത്തിൻ്റെ നിര്‍മാണോദ്ഘാടനം നടത്തി

പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനയുടെ കീഴില്‍ തൃശ്ശൂര്‍ ജില്ലയിലെ എടക്കഴിയൂരില്‍ നിര്‍മിക്കുന്ന സംയോജിത ആധുനിക തീരദേശ മത്സ്യ ഗ്രാമം – ഇന്റഗ്രേറ്റഡ് മോഡേണ്‍ കോസ്റ്റല്‍ ഫിഷിംഗ് വില്ലേജിൻ്റെ നിര്‍മാണോദ്ഘാടനം കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ നിര്‍വഹിച്ചു. എന്‍.കെ. അക്ബര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

മത്സ്യബന്ധനമേഖലയിലെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്ക് ജീവനോപാധികള്‍ വിതരണം ചെയ്യുന്നതിനുമായി 691.56 ലക്ഷം രൂപയുടെ പദ്ധതികളാണ് മത്സ്യഗ്രാമത്തില്‍ നടപ്പിലാക്കുന്നത്. അതില്‍ 3.57 കോടി രൂപ കേന്ദ്ര വിഹിതവും 3.34 കോടി രൂപ സംസ്ഥാന വിഹിതവും 6.91 കോടി രൂപയും വകയിരുത്തിയിരിക്കുന്നു.

പ്രധാനമന്ത്രി മത്സ്യസമ്പദായോജനയുടെ ഘടകപദ്ധതിയായി നടപ്പിലാക്കുന്ന സംയോജിത ആധുനിക തീരദേശ മത്സ്യഗ്രാമം പദ്ധതി തീരദേശ ഗ്രാമങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ സമഗ്രപുരോഗതി കൈവരിക്കുന്നതിന് ലക്ഷ്യമിടുന്നു. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാനത്ത് നിന്നും തെരഞ്ഞെടുത്ത ഒമ്പത് തീരദേശ മത്സ്യ ഗ്രാമങ്ങളില്‍ എടക്കഴിയൂര്‍ മത്സ്യഗ്രാമത്തേയാണ് തൃശ്ശൂര്‍ ജില്ലയില്‍ നിന്നും തെരഞ്ഞെടുത്തിട്ടുള്ളത്.

ചടങ്ങില്‍ കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് റീജ്യണല്‍ മാനേജര്‍ കെ.ജി. രമേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രന്‍, പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എസ്. ഷിഹാബ്, പുന്നയൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എം.കെ. അറാഫത്ത്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ മജീദ് പോത്തന്നൂരാന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും, മത്സ്യത്തൊഴിലാളികളും പങ്കെടുത്തു.